എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതീക്ഷ കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകറ്റി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്ലാൻ പാടെ തകർക്കുന്ന പ്രതികരണവുമായി ഇപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സതീശനോടുള്ള എതിർപ്പ് കോൺഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി കാണേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
എസ്എൻഡിപിയുമായുള്ള ഐക്യശ്രമങ്ങളിൽനിന്ന് എൻഎസ്എസ് പിൻവാങ്ങിയതായും അദ്ദേഹം വീണ്ടും ആവർത്തിച്ചു. എസ്എൻഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സമീപനമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം എടുത്തത്. എല്ലാ വിഭാഗങ്ങളുമായും ഐക്യം വേണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. വെള്ളാപ്പള്ളി നടേശന് പദ്മ പുരസ്‌കാരം ലഭിച്ചതിൽ എൻഎസ്എസിന് വിരോധമില്ലെന്നും എന്നാൽ എസ്എൻഡിപിയുമായി ഐക്യത്തിനില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
രാഷ്ട്രീയ കാര്യങ്ങളിൽ എൻഎസ്എസ് എന്നും സ്വീകരിച്ചുപോരുന്ന ‘സമദൂര നിലപാടിൽ’ മാറ്റമില്ല. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ അവഗണനകളിൽ എൻഎസ്എസിന് പരാതികളില്ല. പമ്പാ സംരക്ഷണ പദ്ധതിയിൽ എൻഎസ്എസ് പ്രത്യേക അവകാശവാദങ്ങൾ ഉന്നയിക്കില്ല. മറ്റുള്ളവരെപ്പോലെ ‘ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല’ എന്ന നിലവിളി എൻഎസ്എസിനില്ല.
സംഘടനയുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാൽ കോടതിയെ സമീപിക്കാനാണ് താല്പര്യം. കേന്ദ്ര ബജറ്റിൽ കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടണം എന്നതാണ് എൻഎസ്എസ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ സാഹചര്യത്തിൽ സാമുദായിക ഐക്യം നടക്കില്ല. ഇത് ബോധ്യമായ സാഹചര്യത്തിൽ താൻ തന്നെയാണ് ഐക്യം വേണ്ടതില്ലെന്ന് സംഘടനയുടെ ഡയറക്ടർ ബോർഡിൽ പറഞ്ഞതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. 26 ഡയറക്ടർ ബോർഡ് അംഗങ്ങളും ഒരേ മനസോടെ ഈ അഭിപ്രായത്തോട് യോജിക്കുകയും അത് അംഗീകരിക്കുയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായവുമായും മതങ്ങളുമായും സൗഹാർദ്ദം തുടരും. രാഷ്ട്രീയമായി ഞങ്ങൾ സമദൂരക്കാരാണ്, അതിനാൽ രാഷ്ട്രീയ പക്ഷമുള്ളവരുമായി സഖ്യവും ഐക്യവും സാധിക്കില്ല എന്ന രണ്ടു നയങ്ങളാണ് അദ്ദേഹം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് ഞാൻ അങ്ങോട്ടുവരാം എന്നാണ്. രാഷ്ട്രീയമായി ഞങ്ങൾക്ക് ഒരു പാർട്ടിയുമില്ല. എൻഎസ്എസ് ഒരു പാർട്ടിക്കും എതിരുമല്ല. ഐക്യത്തിന്റെ മുന്നോട്ടുള്ള പോക്ക് കണ്ടപ്പോൾ എൻഎസ്എസിന് നയങ്ങൾ നടക്കില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ഐക്യ നീക്കത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറയുകയും ചെയ്തു.
മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും എസ്എൻഡിപിയുടെ മുഖപത്രമായ യോഗനാഥത്തിലൂടെ വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി.
ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. അത്തരം ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് സാമുദായിക ഐക്യശ്രമങ്ങൾ എന്നും പറഞ്ഞു പ്രതീക്ഷ വെച്ച വെള്ളാപ്പള്ളിക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
വർഗീയതയും ജാതി മത വ്യത്യാസവും പോലെയുള്ളതെല്ലാം സമൂഹത്തിലേക്ക് കൊണ്ട് വരുന്ന ഒരു പ്രവണതയാണ് ബിജെപിക്ക് ഉള്ളത്. ബിജെപിയുടെ ഹിന്ദുത്വ അജണ്ട സമുദായങ്ങൾക്കിടയിൽ വേണ്ടായെന്നത് കൊണ്ടാകാം സുകുമാരൻ നായർ ഈ സാമുദായിക ഐക്യത്തിൽ നിന്ന് പിൻ തിരിഞ്ഞതെന്നു തന്നെ പറഞ്ഞു വെക്കേണ്ടി വരും. ഏതായാലും വെള്ളാപ്പള്ളിയുടെ പ്രതീക്ഷ അസ്തമിക്കുന്ന തരത്തിലെ തീരുമാനമാണ് സുകുമാരൻ നായർ അറിയിച്ചിരിക്കുന്നത്. ഇനി ഈ വിഷയത്തിൽ എന്താകും വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് കാത്തിരുന്ന് തന്നെ കാണണം.










