ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലാക്കണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചു. നിലവിലെ സാഹചര്യത്തിൽ പരീക്ഷാരീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷാ രീതി മാറ്റുന്നത് ഏജൻസികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ സമാനമായ മുൻ ഹർജികളും തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. ഹർജി ജൂലൈയിൽ വേനലവധിക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21-ന് പുനഃപരീക്ഷ നിശ്ചയിക്കുകയായിരുന്നു. ഒഎംആർ (പേപ്പർ-പെൻ) രീതിക്ക് പകരം ഓൺലൈൻ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ചോദ്യപേപ്പർ ചോർച്ച തടയാൻ CBT സഹായകരമാകുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
അതേസമയം, അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദേശീയ പരീക്ഷാ ഏജൻസി (NTA) സുപ്രീം കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശയും ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ആലോചനയും അനുസരിച്ചാണ് തീരുമാനം. ജൂൺ 21-ലെ പുനഃപരീക്ഷ കടുത്ത സുരക്ഷാ സംവിധാനങ്ങളോടെയും നിരീക്ഷണ സംവിധാനങ്ങളോടെയും നേരത്തെ നിശ്ചയിച്ച രീതിയിൽ തന്നെ നടക്കുമെന്ന് NTA വ്യക്തമാക്കി.






