തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് നൽകിയ ജീവപര്യന്തം കഠിനതടവ് ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഇതോടൊപ്പം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ചത്. ആദിശേഖറിനെ കൊല്ലാൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് വിചാരണക്കോടതി തന്നെ നിരീക്ഷിച്ചിരുന്നെങ്കിലും ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പൊരുത്തക്കേടുണ്ടെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.
2023 ഓഗസ്റ്റ് 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ മരിച്ചത്. പുളിങ്കോട് ക്ഷേത്രത്തിന് മുന്നിൽ വച്ച് പ്രിയരഞ്ജൻ ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഓണം ആഘോഷിക്കാൻ വിദേശത്തുനിന്ന് നാട്ടിലെത്തിയതായിരുന്നു പ്രതി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത് അപകടമല്ലെന്നും കുട്ടിയെ മനപ്പൂർവം കാറിടിപ്പിച്ചതാണെന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി.
ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ നടത്തിയ പ്രവൃത്തിയെ ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.











