തൃശ്ശൂർ: ജോലി കഴിഞ്ഞ് മടങ്ങാൻ നിന്ന പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാന്റിലേക്ക്. കറുകുറ്റി തേർകൂട്ടം വീട്ടിൽ അക്ഷയ് (25) എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെന്നേർക്കര ചെറുതുരുത്തിൽ പുത്തൻപുര വടക്കേതിൽ ജോബിൻ തോമസ് (24) എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലായിരുന്നു സംഭവം. ചാലക്കുടിയിലെ ഒരു സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടുകാരെ കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടിയെ ഈ സമയം സ്ഥലത്തെത്തിയ അക്ഷയ് ശല്യം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് കണ്ട് ജോബിൻ തോമസ് അക്രമം തടയാൻ ഇടപെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ അക്ഷയ്, കൈവശം കരുതിയിരുന്ന കമ്പി പോലുള്ള മാരകായുധം ഉപയോഗിച്ച് ജോബിനെ കുത്തുകയായിരുന്നു. ജോബിന്റെ വയറിന്റെ ഇടതുവശത്താണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോബിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെ, സബ്ബ് ഇൻസ്പെക്ടർമാരായ അജിത്ത് , ലാലു , ജി എസ് ഐ ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി അക്ഷയ് യെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.






