കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ഒടുവിൽ പിടിയിൽ. മുംബൈയിൽവെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ നാട്ടിലെത്തിക്കും.
2025 ഡിസംബർ അവസാനം മാനസികാരോഗ്യകേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്നാണ് വിനീഷ് രക്ഷപ്പെട്ടത്. തുടർന്ന് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ബന്ധപ്പെടാൻ ശ്രമിച്ചതോടെ ടവർ ലൊക്കേഷൻ വഴിയാണ് പോലീസിന് ഇയാളെ കണ്ടെത്താനായത്.
2021-ൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് മുൻപ് ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
കേസിൽ റിമാൻഡിലായിരുന്ന വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നെങ്കിലും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 2022-ൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതേ വർഷം ഒരിക്കൽ കൂടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പിടികൂടിയിരുന്നു. ഇതിനിടെ ആത്മഹത്യാശ്രമവും നടത്തിയതായാണ് വിവരം.




