പാലക്കാട്: സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വരലയ പാലക്കാട് ഏർപ്പെടുത്തിയ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരം 2025 പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. പദ്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായരുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വരലയ സമന്വയം 2025 നൃത്ത- സംഗീതോത്സവത്തിന്റെ എട്ടാം ദിനവേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ ശ്രീ. വൈശാഖൻ പുരസ്‌കാരഫലകം കൈമാറി.
ജില്ലാ കളക്ടർ ശ്രീമതി മാധവിക്കുട്ടി എം.എസ്. IAS സമന്വയ മുദ്ര സമ്മാനിച്ചു. സ്വരലയ സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ പ്രശസ്തിപത്രവും, ശ്രീ. അപ്പുക്കുട്ടൻ അംഗവസ്ത്രവും അണിയിച്ചു. സ്വരലയ പ്രസിഡന്റ് ശ്രീ. ജി.എം. ഉണ്ണിത്താൻ പുരസ്‌കാരത്തുകയായ 25,000 രൂപ കൈമാറി. മനോഹരവും ലളിതവുമായ രചനകളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയ കൈതപ്രം, സംഗീത ചികിത്സയിലൂടെ മനുഷ്യസ്നേഹപരമായ സമീപനം പ്രകടിപ്പിക്കുന്ന, സഹായിക്കാൻ സന്നദ്ധതയുള്ള സ്വന്തം കാലഘട്ടത്തിലെ ഇതിഹാസമാണെന്ന് സ്വരലയ വിലയിരുത്തി.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ മുഖ്യാതിഥിയായി. ആശംസാ പ്രസംഗത്തിന് ശേഷം കൈതപ്രം മറുമൊഴി നൽകി. സ്നേഹവും ധൈര്യവുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും, സാമൂഹിക ഇടപെടലുകൾ തന്റെ ഉത്തരവാദിത്തമാണെന്നും, കലുഷമായ കാലഘട്ടത്തിൽ നിശബ്ദത കുറ്റമാണെന്നും, സംഗീതം പോലും ശക്തമായ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ശ്രീ. സി. രഘുകുമാർ, ശ്രീമതി ലളിത അച്യുതാനന്ദ്, ശ്രീമതി ശാന്തി പാട്ടത്തിൽ എന്നിവർ അതിഥികളെ ആദരിച്ചു. സ്വരലയ സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. എൻ.വി. ശ്രീകാന്ത് സ്വാഗതവും ശ്രീ. പി. മധു നന്ദിയും പറഞ്ഞു. പുരസ്‌കാരത്തിന് മുന്നോടിയായി പുതിയ തലമുറയിലെ 30 ഗായകരുടെ ഗാനാദരം സംഘടിപ്പിച്ചു. ഗായിക ശ്രീമതി മഞ്ജു മേനോൻ ആലപിച്ച ‘കളിവീടുറങ്ങയല്ലോ’ എന്ന ഗാനം സദസ്സിന്റെ നിറകൈയ്യടികൾ നേടി.










