ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തര സാഹചര്യം. എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ദില്ലിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനായി റൺവേയിൽ വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിനിൽ തകരാറുണ്ടാകുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ഇതോടെ പൈലറ്റ് വിമാനം റൺവേയിൽ തന്നെ നിർത്തി അടിയന്തര നടപടി സ്വീകരിച്ചു.
വിമാനത്തിലുണ്ടായിരുന്ന 232 യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ യാത്രക്കാരുണ്ടായിരുന്നു, ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല.
എൻജിൻ തകരാറിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താൽക്കാലികമായി അടച്ചു. യാത്രക്കാർക്ക് താമസ സൗകര്യവും പകരം യാത്രാ സംവിധാനങ്ങളും ഒരുക്കുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.




