പാലക്കാട്: ചൂട് ശക്തമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായി. വേനൽമഴ ലഭിക്കാതിരുന്നതും പ്രതിസന്ധി കൂടുതൽ കടുപ്പിച്ചു. പല പ്രദേശങ്ങളിലും ശുദ്ധജല പദ്ധതികളിലൂടെ ലഭിക്കുന്ന വെള്ളം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി ചുരുക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ മറ്റ് ജലസ്രോതസ്സുകളില്ലാത്ത കുടുംബങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. അലക്കൽ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കും വെള്ളം തികയാത്ത സാഹചര്യമുണ്ട്. പല പഞ്ചായത്തുകളും ടാങ്കർ ലോറികളിലൂടെ ജലവിതരണം നടത്തുന്നുണ്ട്.
ആലത്തൂർ പുതിയങ്കം 8-ാം വാർഡ് പുതുപ്പാളയത്തെ 17 കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്ന് മാസമായി കുടിവെള്ളം ലഭിക്കുന്നില്ല. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും സമീപത്തെ വീടുകളിലെയും തോടുകളിലെയും ജലസ്രോതസ്സുകളെയാണ് ഇവർ ആശ്രയിക്കുന്നത്. പ്രദേശത്തെ പല ജലസ്രോതസ്സുകളും വറ്റി തുടങ്ങിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശത്തെ സ്ത്രീകൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
ആലത്തൂർ പഞ്ചായത്തിലെ കുഴൽക്കിണർ പദ്ധതിയിലൂടെയായിരുന്നു മുമ്പ് ജലവിതരണം നടന്നിരുന്നത്. എന്നാൽ വേനൽ കടുത്തതോടെ കിണറിലെ ജലനിരപ്പ് താഴ്ന്നു, വിതരണം പൂർണ്ണമായും നിലച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബദൽ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
കാവശ്ശേരി പഞ്ചായത്തിൽ പത്തോളം കുഴൽക്കിണർ പദ്ധതികളിൽ നിന്നാണ് ഭാഗികമായി ജലവിതരണം നടക്കുന്നത്. പ്രധാന സ്രോതസ്സായ ഗായത്രിപ്പുഴയിലെ വലിയപറമ്പ് തടയണയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇനി കുറച്ച് ദിവസങ്ങൾക്കുള്ള ജലം മാത്രമേ അവശേഷിക്കുന്നുള്ളൂ.
പുതുശ്ശേരി പഞ്ചായത്തിലെ കുരുടിക്കാട് മുതൽ കഞ്ചിക്കോട് വരെയുള്ള പ്രദേശങ്ങളിലും എലപ്പുള്ളി പഞ്ചായത്തിലെ തേനാരി മേഖലയിലും ശുദ്ധജലക്ഷാമം ഗുരുതരമാണ്. മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളമാണ് ഇവിടെ ആശ്രയം. പുതുശ്ശേരിയിൽ പൈപ്പ് ലൈൻ തകരാറും തേനാരിയിൽ കുഴൽക്കിണറിലെ ജലനിരപ്പ് താഴ്ന്നതും പ്രതിസന്ധി കൂട്ടി. നിലവിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി മാത്രമാണ് ജലവിതരണം നടക്കുന്നത്.
തൃക്കടീരി പഞ്ചായത്തിലെ എട്ട് വാർഡുകളിലും ജലക്ഷാമം രൂക്ഷമാണ്. ലോറികളിൽ വെള്ളം എത്തിച്ചുനൽകുന്നുണ്ടെങ്കിലും അത് മതിയാകുന്നില്ല. ചില കുടുംബങ്ങൾ ആയിരം ലീറ്റർ വെള്ളം 650 രൂപ നിരക്കിൽ വാങ്ങിയാണ് ഉപയോഗിക്കുന്നത്. ജലസ്രോതസ്സുകൾ വറ്റിയതും ജലജീവൻ മിഷൻ പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകാത്തതുമാണ് പ്രധാന പ്രതിസന്ധി. ഒറ്റപ്പാലം നഗരസഭാ പരിധിയിലും ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ മാത്രമാണ് ജലവിതരണം നടക്കുന്നത്.




