തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. കൂടാതെ, കിഴക്കൻ അറബിക്കടലിനും കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 31 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയും ചില സ്ഥലങ്ങളിൽ ശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില തീരപ്രദേശങ്ങളിൽ നാളെ പുലർച്ചെ 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, അസമിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയത്തിന്റെ ദുരിതം തുടരുകയാണ്. ഇതുവരെ 68 മരണങ്ങൾ സ്ഥിരീകരിച്ചു. ആറ് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 18,000-ത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. എൻഡിആർഎഫും എസ്‍ഡിആർഎഫും ഉൾപ്പെടെയുള്ള സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.


