മുംബൈ: സൂറത്തിലെ 67കാരനായ വസ്ത്ര വ്യാപാരിക്ക് മുംബൈയിൽ വച്ച് 1.5 കിലോ സ്വർണവും 33.35 ലക്ഷം രൂപയും നഷ്ടമായതായി പരാതി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവർക്കെതിരെയാണ് വ്യാപാരി മുംബൈ സഹർ പൊലീസിൽ പരാതി നൽകിയത്.
മുഹമ്മദ് ആസിഫിന്റെ നിർദേശപ്രകാരം ദുബൈയിൽ നിന്നാണ് വ്യാപാരി സ്വർണക്കട്ടികൾ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആസിഫും സുഹൃത്ത് നിയാസ് മുഹമ്മദും വ്യാപാരിക്കൊപ്പം മുംബൈയിലെത്തി.
വിമാനത്താവളത്തിൽ സഹായിക്കാനെന്ന വ്യാജേന നിയാസ് പണവും സ്വർണവുമടങ്ങിയ ബാഗ് കൈക്കലാക്കിയെന്നാണ് വ്യാപാരിയുടെ പരാതി. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനിടെ നിയാസ് ബാഗുമായി ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുംബൈ സഹർ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




