തൃശ്ശൂർ: തൃശ്ശൂർ നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26 വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈവരിച്ചിട്ടില്ല. വിഷയത്തിൽ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനം ഡിസിസിക്ക് വിട്ടിരിക്കുകയാണ്.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആലീസ് ഷിബു, റീന ഡേവീസ്, സൂസി സുനിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.വി. പോൾ, വത്സൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവരുടെ പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
എന്നാൽ, ആലീസ് ഷിബുവിന് തുടർച്ചയായി അഞ്ച് വർഷം ചെയർപേഴ്സൺ സ്ഥാനത്ത് തുടരണമെന്ന ആവശ്യം യോഗത്തിൽ പ്രധാന തർക്കവിഷയമായി മാറിയതായി സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് വർഷം ആലീസ് ഷിബു ചെയർപേഴ്സണും കെ.വി. പോൾ വൈസ് ചെയർപേഴ്സണുമാകണം. രണ്ടാം ഘട്ടത്തിൽ രണ്ട് വർഷം റീന ഡേവീസ് ചെയർപേഴ്സണും വത്സൻ ചമ്പക്കര വൈസ് ചെയർപേഴ്സണുമാകണമെന്നും, മൂന്നാം ഘട്ടത്തിൽ അവസാന ഒരു വർഷം സൂസി സുനിൽ ചെയർപേഴ്സണും അഡ്വ. ബിജു എസ്. ചിറയത്ത് വൈസ് ചെയർപേഴ്സണുമാകണമെന്നും നിർദേശമുണ്ട്.
അതേസമയം, വൈസ് ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് ഒ.എസ്. ചന്ദ്രനും ജിയോ കിഴക്കും തലയും അവകാശവാദം ഉന്നയിച്ചതും, ആലീസ് ഷിബുവിന്റെ അഞ്ചുവർഷത്തെ തുടർച്ചയായ കാലാവധിക്കുള്ള ആവശ്യം ശക്തമായതുമാണ് യോഗത്തിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയതെന്ന് പറയുന്നു. ഇതോടെയാണ് അന്തിമ തീരുമാനം ഡിസിസിക്ക് കൈമാറിയത്.
കഴിഞ്ഞ തവണയും ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തീരുമാനം തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുൻപാണ് ഉണ്ടായതെന്നതിനാൽ, ഇത്തവണയും അവസാന നിമിഷ തീരുമാനമാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.










