പാലക്കാട്: ക്ഷേമപെൻഷൻ വിതരണം നടത്തുന്നതിനായി കടമെടുത്തതിനെ തുടർന്ന് സഹകരണ ബാങ്കുകൾക്ക് സർക്കാരിന്‍റെ ബാധ്യത 8629 കോടി രൂപയായി ഉയർന്നതായി റിപ്പോർട്ട്. 9 ശതമാനം പലിശ നിരക്കിൽ മാത്രം പ്രതിമാസം ഏകദേശം 70 കോടി രൂപ പലിശയായി നൽകേണ്ടിവരുന്ന അവസ്ഥയാണുള്ളത്.
കേന്ദ്രസർക്കാർ വായ്പാ നിയന്ത്രണം കടുപ്പിച്ചതും ക്ഷേമനിധി ബോർഡുകൾ വഴി ഫണ്ട് സമാഹരണം ബുദ്ധിമുട്ടായതുമാണ് സഹകരണ ബാങ്കുകളിൽ നിന്ന് പണം സ്വരൂപിക്കാൻ മുൻ സർക്കാർ തീരുമാനിച്ചതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് ഒരു വർഷത്തെ കാലാവധിയിൽ വായ്പ എടുത്തത്. വായ്പയ്ക്ക് സർക്കാർ ഗാരന്റി നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്തും ഉത്സവസമയത്തും പെൻഷൻ വിതരണം തടസ്സപ്പെടാതിരിക്കാനായി സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരതമ്യേന കുറഞ്ഞ പലിശയായതിനാൽ പല സഹകരണ സംഘങ്ങളും തുക അനുവദിച്ചു.
നിലവിൽ സിപിഎം നിയന്ത്രണത്തിലുള്ള മണ്ണാർക്കാട് റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഫണ്ട് മാനേജറായി പ്രവർത്തിക്കുന്നത്. ഈ പദവിയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും. പുതിയ ഫണ്ട് മാനേജറെ നിയമിക്കുകയും തുക വിനിയോഗത്തിൽ വ്യക്തതയുണ്ടാക്കുകയും ചെയ്യാത്ത പക്ഷം ക്ഷേമപെൻഷൻ വിതരണം പ്രതിസന്ധിയിലാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.






