കൊച്ചി: വിവിധ സർക്കാർ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. നിലവിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന കോടതി വിധി നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിലാണ് നിർണായക ഇടപെടൽ ഉണ്ടായത്.
സർക്കാർ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം സമർപ്പിക്കാനും ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം ഫയൽ ചെയ്തില്ല. ഇതിനെ തുടർന്നാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് ഉത്തരവിട്ടത്.
വിവിധ വകുപ്പുകളിലായി 23 നിയമന ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. ഇതിനിടെ, കോടതി ഉത്തരവ് നിലനിൽക്കെ പഞ്ചായത്ത് വകുപ്പിലും ലൈബ്രറിയൻ തസ്തികയിലും സ്ഥിരപ്പെടുത്തൽ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ പരിഗണന നടത്തിയ കോടതി, സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള താത്കാലിക നിയമനവും സ്ഥിരപ്പെടുത്തൽ നടപടികളും താൽക്കാലികമായി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്.










