പാലക്കാട്:ആലത്തൂർ 64-ാമത് പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി.കഴിഞ്ഞ 5 ദിവസങ്ങളിലായി ആലത്തൂരിലെ വിവിധ സ്കൂളിലും ഓഡിറ്റോറിയങ്ങളിലുമായി നടന്നുവന്ന വിവിധ മത്സരങ്ങളിൽ ആലത്തൂരും പാലക്കാടും തമ്മിൽ കനത്ത പോരാട്ടം നടന്നുവെങ്കിലും ഒരു പോയിൻ്റിൻ്റെ വ്യത്യാസത്തിൽ പാലക്കാടിനെ പിന്നിലാക്കി ആതിഥേയർ കിരീടം സ്വന്തമാക്കി.
അവസാനനിമിഷംവരെ ജേതാക്കളാരെന്ന ഉദ്വേഗം നിലനിർത്തി. ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് ഫലം വന്നത് രാത്രി ഒമ്പതരയോടെ. 982 പോയിന്റോടെയാണ് ആലത്തൂർ ഒന്നാമതെത്തിയത്. തൊട്ടുപിന്നിൽ 981 പോയിൻാടെ പാലക്കാട് രണ്ടാമതായി. തൃത്താല ഉപജില്ല 942 പോയിൻ്റോടെ മൂന്നാമതെത്തി. കഴിഞ്ഞവർഷത്തെ ജേതാക്കളായ ഒറ്റപ്പാലം നാലാമതായി.
സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം അജയ്യത തെളിയിച്ചു. മത്സരിച്ച നൂറിനങ്ങളിലും ‘എ’ ഗ്രേഡ് നേടി സെഞ്ചുറിയടിച്ച അവർക്ക് 500 പോയിൻ്റോടെ തുടർച്ചയായ 25-ാം വർഷവും ഒന്നാംസ്ഥാനം നിലനിർത്താനായി. രണ്ടാംസ്ഥാന ത്തെത്തിയ ശ്രീകൃഷ്ണപുരം എച്ച്എസ്എസ് 280 പോയിന്റും മൂന്നാമതെത്തിയ തൃക്കടീരി പിടിഎം എച്ച്എസ്എസ് 218 പോയിൻ്റും നേടി.
എച്ച്എസ്എസ് വിഭാഗത്തിൽ ആലത്തൂരും തൃത്താലയും 416 പോയിന്റോടെ ഒന്നാമതെത്തി. പാലക്കാട് 410 പോയിൻ്റും ഒറ്റപ്പാലം 402 പോയിന്റും നേടി. എച്ച്എസ് വിഭാഗത്തിലും ആലത്തൂരാണ് ഒന്നാമത് -402 പോയിന്റ്. പാലക്കാട് 397 പോയിൻ്റും ഒറ്റപ്പാലം 382 പോയിന്റും നേടി. യുപി വിഭാഗത്തിൽ പാലക്കാട് 179 പോയിൻ്റോടെ ഒന്നാമതെത്തി. ചെർപ്പുള -ശ്ശേരി -177, മണ്ണാർക്കാട് -176 എന്നിങ്ങനെ പോയിൻ്റ് നേടി.
വൈകുന്നേരം നടന്ന സമാപന സമ്മേളനം പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.എം. സലീന ബീവി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് എഇഒ രമേശ് പാറപ്പുറം, കൈറ്റ് ജില്ലാ മേധാവി സിന്ധു ടീച്ചർ, പാലക്കാട് എഇഒ രമേശ് പാറപ്പുറം, സംഘടനാ പ്രതിനിധി എ. ജെ.ശ്രീനി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പാലക്കാട് ജില്ലവിദ്യാഭ്യാസ ഓഫിസർ ആസിഫ് അലിയാർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി എസ്. തെക്കേതിൽ നന്ദിയും പറഞ്ഞു.




