കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ ആടി ഉലഞ്ഞപ്പോഴും കോഴിക്കോട് കോർപ്പറേഷനിൽ ഭരണം നില നിർത്താനായത് ഇടത് പക്ഷത്തിന് ആശ്വാസമായി.
എന്നിരുന്നാലും ഭരണ വിരുദ്ധ വികാരത്തിന്റെ ചൂട് നന്നായി അറിഞ്ഞു ഇടത് പക്ഷം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടത് കോട്ടയും മേയറുടെ വാർഡുമായ പൊറ്റമ്മൽ എൻ.ഡി.എ പിടിച്ചെടുത്തത്. ശബരിമല സ്വർണ്ണക്കൊള്ളയിലും, ജനവിരുദ്ധ ഭരണത്തിനാലും ആടിയുലഞ്ഞ ഇടത് പക്ഷത്തിന് തത്കാലത്തെ ഒരു കച്ചിത്തുരുമ്പാണ് കോഴിക്കോട് കോർപ്പറേഷൻ.
എങ്കിലും കോഴിക്കോട് കോർപ്പറേഷനിലെ തങ്ങളുടെ മൃഗീയ ആധിപത്യം ഇടത് പക്ഷത്തിന് നഷ്ടമായിരിക്കുന്നു. അവരുടെ കോട്ടകളിലേക്ക് എൻ.ഡി.എയും, യു.ഡി.എഫും തേരോട്ടം നടത്തി കോട്ടകൾ പിടിച്ചെടുത്തിരിക്കുന്നു.ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചത് എൻ.ഡി.എ ആണ്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റുകളിൽ നിന്ന് പതിമൂന്ന് സീറ്റിലേക്ക് അവർ ഉയർന്നിരിക്കുന്നു. എൻ.ഡി.എയുടെ ഇരട്ടിയോളമുള്ള ഈ സീറ്റ് വർധനവ് എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്.






