എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റെയാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.
എൻസിപി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ എൻ സി പി രണ്ടായി പിളർന്നപ്പോൾ കേരളത്തിലെ പാർട്ടിയുടെ രണ്ട് എംഎൽഎമാരും ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി-എസിന്റെ ഭാഗമാവുകയായിരുന്നു. ഇതോടെ അന്നേ ഇരുവരുടെയും എംഎൽഎ സ്ഥാനം സംബന്ധിച്ച് ആശങ്കകൾ നിലനിന്നിരുന്നു. അപ്പോഴും എൻസിപിയുടെ ദേശീയ നേതൃത്വം മറ്റ് നടപടികളിലേക്കൊന്നും കടന്നിട്ടില്ലായിരുന്നു.
എന്നാൽ വരും ദിവസങ്ങളിൽ അതിവേഗത്തിൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്ന് പ്രഫുൽ പട്ടേൽ പറയുമ്പോൾ മന്ത്രിസ്ഥാനം ശശീന്ദ്രനും എംഎൽഎ സ്ഥാനം തോമസ് കെ തോമസിനും നഷ്ടപ്പെടുന്നു സാഹചര്യം ഉണ്ടായേക്കാം. അല്ലെങ്കിൽ തന്നെ വിവാദങ്ങളിൽ പെട്ടിരിക്കുന്ന എൻസിപി-എസിന് ഇതുകൂടി സംഭവിച്ചാൽ അത് കനത്ത പ്രഹരം ആയിരിക്കും. എന്നാൽ, ഈ വിവരം അറിഞ്ഞ പി സി ചാക്കോ ഏറെക്കുറെ സന്തോഷവാനായിരിക്കും.


