തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് പിന്നാലെ ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തി ഉടൻ ഗാർഹിക സിലിണ്ടറുകളുടെയും വില കൂട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. സിലിണ്ടർ ഒന്നിന് 50 രൂപയെങ്കിലും വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നുറപ്പ്.
പശ്ചിമേഷ്യൻ യുദ്ധം കാരണം പാചകവാതക സിലിണ്ടറുകൾ ലഭ്യമാകുന്നതിൽ പ്രതിസന്ധി മറികടക്കാനാണ് വില കൂട്ടുന്നതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഇങ്ങനെ കൂട്ടുന്നതിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. നഗരമേഖലയിൽ താമസിക്കുന്നവർക്ക് സ്ഥലപരിമിതിമൂലം വിറക് അടുപ്പിലേക്ക് മാറാനുള്ള സാചര്യവുമില്ല. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെയാണ് കേന്ദ്രസർക്കാർ കൂട്ടിയത്.
19 കിലോ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. 5 കിലോയുടെ ഛോട്ടുഗ്യാസ് സിലിണ്ടറുകളുടെ വിലയും കൂട്ടി. ഛോട്ടുഗ്യാസിന് 261 രൂപയാണ് വർധിപ്പിച്ചത്.




