തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയിലും കാറ്റിലും വ്യാപക നാശനഷ്ട്ടം. കൊല്ലം കളിയിക്കൽ കടപ്പുറം പാപനാശം അങ്കണവാടിയുടെ മേൽക്കൂര കാറ്റിൽ തകർന്നു. കുട്ടികൾ ക്ലാസ് കഴിഞ്ഞ് മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. അങ്കണവാടി കടലിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
കണ്ണൂരിലും മുത്തുവയലിലും മതിലുകൾ ഇടിഞ്ഞ് വീണു. പ്രാപ്പൊയിൽ ഷാജിമോന്റെ വീട്ടിലെ മണ്ണിട്ട് കെട്ടിയ മതിൽ ഇടിഞ്ഞു, ഷാജിമോന്റെ വീട്ടിലെ കിണറും ഭാഗികമായി തകർന്നു. ചില സ്ഥലങ്ങളിൽ മതിലുകൾ ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പ് ജൂൺ നാലോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ 14 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മറ്റ് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






