ആലപ്പുഴ: ചലച്ചിത്ര പ്രവർത്തകൻ ജയൻ കടക്കരപ്പള്ളി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഡോക്യുമെൻററി ‘തോടിൻറെ കാവലാൾ’ ചിത്രീകരണം ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ചേർത്തല ടി ബി കനാലിന് സമീപം നടന്ന ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനീഷ് വാരനാട് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. കേരളത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനും മാലിന്യ നിർമ്മാർജ്ജനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന ആർ. സബീഷ് മണവേലിയുടെ സമൂഹ്യജീവിതമാണ് ഡോക്യുമെൻററിയുടെ ഇതിവൃത്തം.

കായലുകളും കനാലുകളും മാലിന്യമുക്തമാക്കുക കായലുകളുടെ കൈവഴികളായ തോടുകളും കുളങ്ങളുമൊക്കെ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സബീഷ് മണവേലി ചെയ്തുവരുന്നത്. അദ്ദേഹത്തിൻറെ ശ്രദ്ധേയമായ പരിസ്ഥിതി ജീവിതമാണ് ഡോക്യുമെൻററി ചിത്രീകരിക്കുന്നതെന്ന് സംവിധായകൻ ജയൻ കടക്കരപ്പള്ളി പറഞ്ഞു. ആർ. സബീഷ് മണവേലിയുടെ പരിസ്ഥിതി ജീവിതം ചിത്രീകരിക്കുന്നതിനോടൊപ്പം നമ്മുടെ ജൈവവൈവിധ്യങ്ങളും ആവാസ വ്യവസ്ഥയും പരിസ്ഥിതി പഠനങ്ങളും ശാസ്ത്രീയമായ അടിസ്ഥാന തത്വങ്ങളും ഡോക്യുമെൻററിയിൽ ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫുൾമാർക്ക് സിനിമയുടെ ബാനറിലാണ് ഡോക്യുമെൻററി ഒരുങ്ങുന്നത്.
രചന, സംവിധാനം-ജയൻ കടക്കരപ്പള്ളി, ക്യാമറ- നിത്യാനന്ദ ജഗൻ, എഡിറ്റർ- അഭിജിത്ത് നമ്പ്യാങ്കാവ്, സൗണ്ട് ഡിസൈനിംഗ്- ആൽഫ്രഡ് ജോജു, പി ആർ ഒ- പി ആർ സുമേരൻ.ഡോക്യുമെൻററിയുടം സ്വിച്ച് ഓൺ ചടങ്ങുകളിൽ ജയൻ കടക്കരപ്പള്ളി, പി.ഐ. ഹാരിസ്. പി ഡി ഗഗാറിൻ നിത്യാനന്ദ ജഗൻ, പി ആർ സുമേരൻ ഡി. സന്തോഷ് , ഷാജി മോൻ ,പോൾ ഐസക്ക് ബെൻസിലാൽ തുടങ്ങിയ രാഷ്ട്രീയ-സാമൂഹ്യ-പരിസ്ഥിതി രംഗത്തെ നിരവധി പേർ പങ്കെടുത്തു.




