പാലക്കാട്: ആലത്തൂർ പൊലിപ്പാട്ടും നാവേറുപാട്ടും ഹൃദയത്തിൽ സൂക്ഷിക്കുന്ന വീഴുമലയുടെ താഴ്‌വരയിൽ കൗമാരകല പൊലിക്കട്ടെയെന്ന പ്രാർഥനയുമായി തിങ്കളാഴ്ച 17 വേദികളുണരും. പ്രധാനവേദിയായ എഎസ്എംഎം സ്കൂളിൽ ഒന്നും സ്കൂൾഗ്രൗണ്ടിൽ രണ്ടും മത്സരവേദികളുണ്ടാകും.
ഗവ. ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ ഒന്നും പ്ലസ്ടു ബ്ലോക്കിൽ രണ്ടും വേദികളുണ്ട്. മദ്രസഹാൾ, മാപ്പിള സ്കൂൾ, ഐസിഎസ് ഓഡിറ്റോറിയം ജമാഅത്തെ ഹാൾ, ബാങ്ക്റോഡ് എ ഫോർ ഓഡിറ്റോറിയം, പുതിയങ്കം ജിയുപിഎസ് എന്നിവിടങ്ങളിൽ ഓരോ വേദിയാണ് ഉണ്ടാവുക. ഗുരുകുലം സ്കൂളിൽ മൂന്നും ഹോളിഫാമിലി സ്‌കൂളിൽ രണ്ടും മത്സരവേദികളുണ്ടാകും.
രാവിലെ ഒൻപതിന് എഎസ്എംഎംഎച്ച്എസിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.എം. സലീന ബീവി പതാകയുയർത്തും. വൈകീട്ട് നാലിന് കളക്ടർ എം.എസ്. മാധവിക്കുട്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. ഗായകൻ പ്രണവം ശശി മുഖ്യാതിഥിയാകും. വ്യാഴാഴ്ച സമാപിക്കും.




