മലപ്പുറം: വെട്ടിച്ചിറയിൽ സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് അറസ്റ്റിലായത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചക്ക് കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു മോഷണം. ഹംസയുടെ ഭാര്യ നഫീസയെ ആക്രമിച്ചാണ് സാക്കിർ സ്വർണമാല പൊട്ടിച്ചത്. എസ്ഐആർ വിവരശേഖരണത്തിനെന്ന വ്യാജേന സ്ത്രീ വേഷം ധരിച്ചാണ് പ്രതി നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ മറ്റ് അംഗങ്ങൾ പള്ളിയിൽ പോയ സമയത്താണ് സാക്കിർ വീട്ടിലെത്തിയത്. അന്നേ സമയം നഫീസ മാത്രമായിരുന്നു വീട്ടിൽ. ആധാർ കാർഡ് പരിശോധിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയെ അകത്തേക്ക് വിളിച്ച ശേഷം പ്രതി വീടിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നു.
തുടർന്ന് നഫീസയെ മർദിച്ച് കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കൈയിലെ സ്വർണവളയും കവർന്ന ശേഷം ഇയാൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ നഫീസയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.






