കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ ജീവിതം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ആ പ്രത്യേകത തന്നെയാണ് ഈ മണ്ഡലത്തെ വേറിട്ട് നിർത്തുന്നതും. കന്നഡ, തുളു, മലയാളം തുടങ്ങി ഭാഷകൾ സംസാരിക്കുന്നവർ തിങ്ങിപ്പാർക്കുന്ന ഒരു ‘മിനി ഇന്ത്യ’യാണ് മഞ്ചേശ്വരമെന്ന് പറയാം. മണ്ഡലം ഇത്തവണ വാർത്തകളിൽ നിറയുന്നത് ബിജെപിക്കായി കെ സുരേന്ദ്രൻ നാലാം തവണയും ഇറങ്ങുന്നതും എസ്ഡിപിഐ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാമാണ്. ഇതിലൊന്നും അധികം ചിത്രങ്ങളിൽ വരാത്ത എൽഡിഎഫ് പക്ഷേ ചരിത്രത്തിൽ അങ്ങനെയല്ലായിരുന്നു. ബിജെപിക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്നപ്പോൾ പോലും ചുവന്ന ചരിത്രമുണ്ട് മഞ്ചേശ്വരത്തിന്.
17 വർഷം സിപിഐക്ക് എംഎൽഎ ഉണ്ടായിരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 1970 മുതൽ 1987 വരെ 4 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം. പിന്നീട് എങ്ങനെയോ മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സിപിഐ പതിയെ ദുർബലമാവുകയായിരുന്നു. എന്നാൽ തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുകയും ചെയ്യുന്നു. മഞ്ചേശ്വരത്ത് സിപിഐക്ക് സംഭവിച്ചതെന്ത്?
മംഗളൂരു കേന്ദ്രീകരിച്ചുള്ള സാംസ്കാരിക, തൊഴിലാളി പ്രവർത്തനങ്ങളാണ് മഞ്ചേശ്വരം മേഖലയിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയായി വ്യാപിച്ചത്. പാർട്ടി അന്ന് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു. 1952ലെ മദ്രാസ് അസംബ്ലി തിരഞ്ഞടുപ്പിൽ കർണാടകയിൽ നിന്ന് ഒട്ടേറെ സിപിഐ പ്രതിനിധികൾ വിജയിച്ചിരുന്നു. അതിന്റെ അലയൊലികൾ ഇങ്ങ് അതിർത്തിക്കിപ്പുറവും പരന്നു.
എം രാമപ്പയും എ സുബ്ബറാവുവുമാണ് ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയിട്ടതെന്ന് പറയാം. 1958ൽ കമ്യൂണിസ്റ്റ് പാർട്ടി നോമിനിയായി സുബ്ബറാവു രാജ്യസഭാംഗമായി. 1964 വരെ എംപി സ്ഥാനത്തിരുന്നു. 1964ൽ പാർട്ടി പിളർന്നപ്പോൾ സുബ്ബറാവുവും രാമപ്പയും സിപിഐയിൽ ഉറച്ചു നിന്നു. ഇതോടെ മഞ്ചേശ്വരത്ത് സിപിഎമ്മിനേക്കാൾ ശക്തി സിപിഐക്കു തന്നെയായി. സിപിഎമ്മും സിപിഐയും ഇരു മുന്നണികളിലായി മത്സരിച്ച 1970ൽ മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഐ അംഗം എം.രാമപ്പ വിജയിച്ചു. 1970ലും 1977ലും രാമപ്പ എംഎൽഎ ആയി. ഇകെ നായനാരുടെ മന്ത്രിസഭയിലുമുണ്ടായിരുന്നു. 1987ൽ എ.സുബ്ബറാവു ലീഗിലെ ചെർക്കളം അബ്ദുല്ലയോട് പരാജയപ്പെട്ട ശേഷം സിപിഐ ദുർബലമായി. 1991ൽ മണ്ഡലം സിപിഎം ഏറ്റെടുത്തു. പിന്നീടങ്ങോട്ട് സിപിഎം ആണ് ഇവിടെ മത്സരിക്കുന്നത്. ഇത്തവണ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെആർ ജയാനന്ദയാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
പിന്നീട് ഇരുവരുടേയും മരണശേഷം ശക്തി ക്ഷയിക്കുകയായിരുന്നുവെന്ന് പറയാം. 2006ൽ സി.എച്ച്. കുഞ്ഞമ്പുവിലൂടെ ഒരുതവണ സിപിഎം വിജയിച്ചു. പാർട്ടി ശ്രദ്ധ കാഞ്ഞങ്ങാട്ടേക്ക് തിരിഞ്ഞതോടെയാണ് മഞ്ചേശ്വരത്ത് ശക്തി കുറഞ്ഞത്, ഒപ്പം ബിജെപി വളരുകയും മുസ്ലീം വോട്ടുകൾ ഏകീകരിക്കപ്പെട്ട് ലീഗിന് പോവുകയും ചെയ്തതോടെ സമകാലിക പോരാട്ടങ്ങളിൽ ഇടതിന് ഇവിടെ വലിയ പ്രസക്തിയില്ലാതായി. ധാരാളം തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉണ്ടായിരുന്നത് കുറഞ്ഞുവന്നു. 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐക്ക് പലയിടത്തും ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമായി കുറഞ്ഞു. പാർട്ടി കുടുംബങ്ങളിലെ യുവ തലമുറയുടെ വോട്ടുകൾ ആകർഷിക്കുന്നതിലെ പരാജയമാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു.
2011-ല്‍ യുഡിഎഫില്‍ പിബി അബ്ദുല്‍ റസാഖും, ബിജെപിയില്‍ കെ സുരേന്ദ്രനും എല്‍ഡിഎഫില്‍ സിഎച്ച് കുഞ്ഞമ്പുവും കളത്തില്‍ ഇറങ്ങിയപ്പോള്‍ യഥാക്രമം 37.46%, 33.08%, 26.37% എന്നിങ്ങനെയായിരുന്നു വോട്ട് വിഹിതം. 2016-ലും ഇതേ സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ചപ്പോള്‍ അബ്ദുല്‍ റസാഖ് – 35.79%, കെ സുരേന്ദ്രന്‍ – 35.74%, സിഎച്ച് കുഞ്ഞമ്പു – 26.79% എന്നിങ്ങനെ മാറ്റമില്ലാതെ ഒന്നു മുതല്‍ മൂന്നാം സ്ഥാനം വരെ തുടര്‍ന്നു. 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് റസാഖിന് രണ്ടാം വട്ടം. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ പതിവുപോലെ 23.57% വോട്ടുമായി മൂന്നാം സ്ഥാനത്ത് തന്നെ എത്തി.
സിപിഐ ഇല്ലെങ്കിലും ഒന്നിച്ച് നിന്ന് പഴയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഇത്തവണ എൽഡിഎഫിന്. സുരേന്ദ്രനും എകെഎം അഷറഫും തന്നെയാണ് പോരാട്ടമെങ്കിലും എൽഡിഎഫ് പിടിക്കുന്ന വോട്ടുകൾ അത്രമേൽ നിർണായകമാണ്. ആകെ പോള്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ള വോട്ടുകളില്‍ പരമാവധി 24 ശതമാനം എല്‍ഡിഎഫ് നേടുമെന്നാണ് കരുതപ്പെടുന്നത്. മണ്ഡലത്തിലെ കന്നി വോട്ടര്‍മാരുടെ നിലപാടും യുദ്ധം മൂലം നാട്ടിലേക്ക് വരാനാവാത്ത പ്രവാസി വോട്ടര്‍മാരും നിര്‍ണ്ണായകമാകും.






