ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ചവർക്ക് 20 ആഴ്ചയ്ക്ക് ശേഷവും ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്ന രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരം കേസുകളിൽ സമയപരിധി കർശനമായി നിശ്ചയിക്കരുതെന്നും നിയമങ്ങൾ കാലാനുസൃതമായി മാറണമെന്നും കോടതി വ്യക്തമാക്കി.
അനാവശ്യ ഗർഭധാരണം അതിജീവിതയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ക്രൂരമാണെന്നും ഇത് മാനസികവും ശാരീരികവുമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. എങ്കിലും, ഈ ഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നത് അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് കോടതിയെ അറിയിച്ചു. അതിനാൽ അന്തിമ തീരുമാനം അതിജീവിതയും മാതാപിതാക്കളും ചേർന്ന് എടുക്കണമെന്നും, വിദഗ്ധ ഡോക്ടർമാർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുട്ടിയുടെ അവസ്ഥ പരിഗണിച്ച് കരുണയോടെയുള്ള സമീപനം ആവശ്യമാണ് എന്നും കോടതി വ്യക്തമാക്കി. കുടുംബത്തെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്നും ശരിയായ തീരുമാനം എടുക്കാൻ സഹായിക്കണമെന്നും കോടതി എയിംസിന് നിർദ്ദേശം നൽകി.




