കോട്ടയം: ശബരിമല തീർഥാടകരും വൈകിട്ട് ക്ഷേത്രദർശനത്തിനെത്തുന്നവരും കഴിക്കുന്ന അത്താഴക്കഞ്ഞിയുടെ പേരിലും വൻ തട്ടിപ്പ്. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഓരോ ദിവസവും 250 പേർക്കു വീതം 65 ദിവസം അത്താഴക്കഞ്ഞി നൽകിയെന്ന വകയിൽ ദേവസ്വം അധികൃതർ എഴുതിയെടുത്തത് 2.27 ലക്ഷം രൂപ. ഭക്ഷണം കഴിച്ചവരുടെ എണ്ണം കൃത്യമല്ലെന്നും ഇത്രയും പേർ പല ദിവസങ്ങളിലും കഴിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് ഓഡിറ്റിലാണ് ഈ കണ്ടെത്തൽ.
ശബരിമല തീർഥാടനവേളയായ 2019 നവംബർ 17 മുതൽ 2020 ജനുവരി 20 വരെ തിരുനക്കരയിൽ തുടർച്ചയായി രാത്രിയിൽ 250 പേർക്ക് വീതം അത്താഴക്കഞ്ഞി വിതരണം ചെയ്തെന്നു കണക്ക് നൽകിയാണ് പണം കൈപ്പറ്റിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുൻകൂർ തുക ചെലവഴിച്ച ശേഷം പിന്നീട് ബോർഡിൽനിന്ന് എഴുതിയെടുക്കുകയായിരുന്നു. ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട അനുബന്ധ രേഖകൾ തിരുനക്കര ദേവസ്വം നൽകിയിരുന്നില്ല. ശരിയായ രേഖകൾ ഇല്ലാതെ അത്താഴക്കഞ്ഞിക്കായി നൽകിയ 2.27 ലക്ഷം രൂപ ഉദ്യോഗസ്ഥനിൽ നിന്നു തിരികെ ഈടാക്കാൻ ഓഡിറ്റ് നിർദേശം നൽകുകയും ചെയ്തു. ഇതു കൂടാതെ മതിയായ രേഖകളും വൗച്ചറുകളും ഇല്ലാതെ ചെലവഴിക്കുകയും കൈപ്പറ്റുകയും ചെയ്ത 3.06 ലക്ഷം രൂപ സംബന്ധിച്ച് അന്വേഷണം നടത്താനും തിരികെ ഈടാക്കാനും 2020– 21ലെ ഓഡിറ്റിൽ ശുപാർശ ചെയ്യുന്നു.










