മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ആണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാണിച്ചും 15 കോടി രൂപ ആവശ്യപ്പെട്ടും അത് ലഭിക്കാത്തതുകൊണ്ടാണ് വ്യാജ പോസ്റ്റ് ഇട്ടതെന്നും പൊലീസ് അറിയിച്ചു.
ജനുവരി 31-ന് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായും, സാദിഖലിയുടെ ചില ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് സൈബർ പൊലീസ് ആദ്യം കേസെടുത്തു. തുടർന്ന് സാദിഖലി ശിഹാബ് തങ്ങൾ പൊലീസിൽ പരാതി നൽകിയതോടെ കേസിൽ അന്വേഷണം ശക്തമാക്കി. ഇപ്പോൾ കാപ്പാ കേസ് പ്രതിയായ റോഷൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം തുടരുകയാണ്.






