കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിനിയാണ് മരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും സമാന രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. പരിശോധനാഫലം ഇന്ന് പുറത്തുവന്നതോടെയാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്ത് അഞ്ചുപേർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. പ്രദേശത്ത് രോഗവ്യാപന സാധ്യത പരിശോധിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. മലിനജലം, കേടായ ഭക്ഷണം എന്നിവ വഴിയാണ് രോഗം പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. രോഗികളുടെ വിസർജ്യവുമായി സമ്പർക്കം വന്നാലും രോഗം പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.






