കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു തിരുത്തൽ കേന്ദ്രത്തിൽ നിന്ന് മൂന്ന് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
രക്ഷപ്പെട്ട തടവുകാരെ എത്രയും വേഗം കണ്ടെത്തുന്നതിനായി രാജ്യത്തെ എല്ലാ സുരക്ഷാ വിഭാഗങ്ങൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാൻ അവരുടെ വിവരങ്ങൾ കുവൈത്തിലെ എല്ലാ അതിർത്തി ചെക്ക്‌പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തടവുചാടിയ പ്രതികളുമായി യാതൊരു തരത്തിലുള്ള ഇടപാടുകളും നടത്തരുതെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ അടിയന്തര സേവന നമ്പറായ 112-ൽ ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രതികൾക്ക് അഭയം നൽകുകയോ ഒളിവിൽ കഴിയാൻ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.






