ന്യൂഡൽഹി: മലപ്പുറം അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണ് കോടതി നോട്ടീസ്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നോട്ടീസ് അയച്ചത്. തൃക്കളയൂർ ദേവസ്വം സമർപ്പിച്ച ഹർജിയിലാണ് നടപടി.
കീഴുപറമ്പ് വില്ലേജിൽ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും ഉപയോഗിച്ചിരുന്ന വിവിധ പറമ്പുകളും കൈയേറിയെന്നാണ് ഹർജിയിലെ ആരോപണം. 1975-ൽ ദേവസ്വത്തിന് നോട്ടീസ് നൽകാതെയും ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയും വ്യാജ പട്ടയങ്ങൾ നേടിയെന്നും ഹർജിയിൽ പറയുന്നു.
കുഞ്ഞാലംകുട്ടി ഹാജി, സി.പി. മുഹമ്മദ് റഫീഖ് എന്നിവർ വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച് ദേവസ്വം ഭൂമി കൈവശപ്പെടുത്തിയെന്നും ഭൂമി ഈടായി നൽകി വായ്പ എടുത്തെന്നും ദേവസ്വം ആരോപിച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കടാശ്വാസ ട്രിബ്യൂണൽ ജപ്തി നടപടികൾ ആരംഭിച്ചപ്പോഴാണ് ഭൂമി തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഹർജിക്കാർ പറഞ്ഞു. ജില്ലാ കളക്ടറുടെയും വില്ലേജ് ഓഫീസറുടെയും അനുകൂല റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും പട്ടയം റദ്ദാക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയെന്നും ദേവസ്വം സുപ്രീം കോടതിയെ അറിയിച്ചു.
വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തെന്ന സർക്കാർ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ദേവസ്വത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.




