ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത 14 വയസ്സുകാരിക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിദ്യാർഥി പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നോട്ടീസ് നൽകിയത് ചോദ്യം ചെയ്താണ് കോടതി ഇടപെട്ടത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയത്തിൽ കടുത്ത പരാമർശങ്ങൾ നടത്തിയത്. പ്രായപൂർത്തിയാകാത്ത ഒരാളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിസാരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ പേരിൽ ഇരയെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
സെപ്റ്റംബർ ഒന്നിലെ ഉത്തരവിലൂടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കുകയും രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ തുടർനടപടി സ്വീകരിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിട്ടും മജിസ്ട്രേറ്റ് എങ്ങനെയാണ് നോട്ടീസ് നൽകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
കുട്ടികൾക്കെതിരായ കേസുകൾ പിൻവലിച്ചതായി സെപ്റ്റംബർ ഒന്നിന് തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും അത് എല്ലാവർക്കും അറിയാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഉത്തരവ് എങ്ങനെ മജിസ്ട്രേറ്റിന് മറികടക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
സംഭവത്തിൽ ആദ്യം കോടതിയലക്ഷ്യം നടന്നുവെന്നും പിന്നീട് അത് പിൻവലിച്ചതുകൊണ്ട് കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ അധികാരത്തോടുള്ള അവഹേളനമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വസ്തുതകൾ രേഖാമൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ സർവകലാശാലയിലെ സഹപാഠികളെ പ്രേരിപ്പിച്ചുവെന്നാണ് 14കാരിക്കെതിരായ ആരോപണം. സുപ്രീംകോടതിയുടെ സെപ്റ്റംബർ ഒന്നിലെ ഉത്തരവിന് വിരുദ്ധമായാണ് നോട്ടീസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.




