കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ തുറന്നുസമ്മതിക്കുന്നു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അധികാര പോരാട്ടവും ഭിന്നതയും രൂക്ഷമായതോടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.
മുതിർന്ന നേതാക്കളുടെ രാജി, എംപിമാരുടെ വിമതനീക്കങ്ങൾ, കോൺഗ്രസുമായുള്ള സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. പാർട്ടി അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന വിലയിരുത്തലുകളും ശക്തമാകുന്നു.
മമത ബാനർജിയുടെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ സൗഗത റോയ് പാർട്ടിയിലെ പ്രതിസന്ധി തുറന്നുപറഞ്ഞത് ശ്രദ്ധേയമായി. ബംഗാളിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സഹകരണം ആവശ്യമായി വരാമെന്ന സൂചനയും അദ്ദേഹം നൽകി. ജനങ്ങളുടെയും പ്രവർത്തകരുടെയും പരാതികൾ മമത ബാനർജി നേരിട്ട് കേൾക്കണമെന്നും പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാർട്ടി നേതൃത്വത്തിനെതിരെ ലോക്‌സഭാ എംപിമാർക്കിടയിൽ വിമതനീക്കം ശക്തമായതായി റിപ്പോർട്ടുകളുണ്ട്. സായോനി ഘോഷ്, യൂസഫ് പത്താൻ എന്നിവരടക്കം നിരവധി എംപിമാർ ഒപ്പുവെച്ച കത്ത് പുറത്തുവന്നതോടെ പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. പ്രത്യേക വിഭാഗമായി അംഗീകാരം നൽകണമെന്നാണ് ഇവരുടെ ആവശ്യമെന്നാണ് സൂചന.
രാജ്യസഭാ അംഗങ്ങളുടെ തുടർച്ചയായ രാജിയും തൃണമൂലിന് തിരിച്ചടിയായിട്ടുണ്ട്. സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർക്കു പിന്നാലെ പ്രകാശ് ചിക് ബാറെയ്കും രാജിവെച്ചതോടെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമായി മാറുകയാണെന്ന വിലയിരുത്തലും ചില നേതാക്കൾ മുന്നോട്ടുവയ്ക്കുന്നു.
പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുടെ കേന്ദ്രബിന്ദുവായി അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിയെ ചില നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അധികാരം ഒരു വിഭാഗത്തിന് ചുറ്റും കേന്ദ്രീകരിക്കുന്നതിനെതിരായ പ്രതിഷേധമാണ് മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാൻ നേതൃത്വം അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.






