കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ ടയറുകളിൽ നിന്നാണ് തീ പടർന്നത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ഇസ്താംബൂളിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയ ടികെ 726 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനിടെ വിമാനത്തിന്റെ വലതുവശത്തെ ലാൻഡിംഗ് ഗിയറിലെ ടയറുകൾക്ക് തീപിടിക്കുകയായിരുന്നു.
റൺവേയിൽ തൊട്ടതിന് പിന്നാലെ ടയർ പൊട്ടിത്തെറിക്കുകയും കനത്ത പുകയും തീയും ഉയരുകയും ചെയ്തു. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അടിയന്തര പുറപ്പെടൽ കവാടങ്ങൾ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
അപകടത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചതിനാൽ അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു. സാങ്കേതിക തകരാറോ ലാൻഡിംഗിനിടെയുണ്ടായ പിഴവോ ആണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ സിവിൽ വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചു.






