തൃശ്ശൂർ: വെള്ളിക്കുളങ്ങര അവിട്ടപ്പള്ളിയിൽ വെച്ച് മറ്റത്തൂർ അവിട്ടപ്പിള്ളി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ നോബിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മറ്റത്തൂർ അവിട്ടപ്പിള്ളി സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ അജിത്ത്, പൊന്നഞ്ചേരി വീട്ടിൽ രോഹിൽ കൃഷ്ണ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2022 ആഗസ്റ്റ് 26 ന് പരാതിക്കാരന്റെ അയൽവാസിയായ രാഹുൽ എന്നയാളെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് അജിത്തിനെതിര വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസ് ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കോടതിയിൽ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. പരാതിക്കാരൻ ഈ കേസിൽ അജിത്തിനെതിരെ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ പരാതിക്കാരനെ ഇടിവള കൊണ്ടും ബിയർകുപ്പി കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
അജിത്ത് വെള്ളിക്കുളങ്ങര, ഒല്ലൂർ, ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്. രോഹിൽ കൃഷ്ണ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ ഒരു കേസ്സിലും പ്രതിയാണ്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കൃഷ്ണൻ കെ, എസ്ഐ അജൽ, ജിഎസ്ഐ സുനിൽകുമാർ, ജിഎഎസ്ഐ ഷാജു, സിപിഒ സുരേഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.




