കോഴിക്കോട് : ഒരേ നാടിന്റെ രണ്ട് പ്രിയപ്പെട്ടവർ ഒരേ ദിവസം ഓർമ്മയായപ്പോൾ തലപ്പെരുമണ്ണ ഗ്രാമത്തിന് അത് താങ്ങാനാവാത്ത ദുഃഖമായി. ബഹ്റൈനിൽ വെച്ച് അന്തരിച്ച ഹോട്ടലുടമ അബ്ദുൽ ഗഫൂറിന്റെയും, യു.എ.ഇയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ച യുവാവ് അജ്മൽ ഷായുടെയും ഖബറടക്കം ഒരേ ദിവസം തന്നെ നാട്ടിൽ നടന്നത് വിങ്ങുന്ന കാഴ്ചയായി.
ബഹ്റൈനിലെ ട്യൂബ്ലി മുശ്രഫ് ഹോട്ടൽ ഉടമയായ അബ്ദുൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. നാടിന്റെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ നാലു മക്കളെയും ഭാര്യയെയും തനിച്ചാക്കിയാണ് യാത്രയായത്. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.യു.എ.ഇയിലെ അൽ ഐനിൽ ജോലി ചെയ്തിരുന്ന 24 വയസ്സുകാരനായ അജ്മൽ ഷാ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന ഈ യുവാവിന്റെ അകാല വേർപാട് നാടിന് വലിയൊരു നഷ്ടമാണ്.
രണ്ട് രാജ്യങ്ങളിലായി മരണപ്പെട്ട രണ്ട് പ്രവാസികളുടെ മയ്യിത്തുകൾ ഒരേ ദിവസം നാട്ടിലെത്തിച്ചപ്പോൾ തലപ്പെരുമണ്ണ ജുമാ മസ്ജിദ് പരിസരം ജനസാഗരമായി മാറി. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാനും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനും ഒത്തുചേർന്നത്. വിങ്ങുന്ന മനസ്സോടെ ഒരേ ഖബർസ്ഥാനിൽ ഇരുവരെയും യാത്രയാക്കിയപ്പോൾ തലപ്പെരുമണ്ണക്കും പരിസരപ്രദേശങ്ങൾക്കും ഇത് ഒരിക്കലും മറക്കാനാവാത്ത സങ്കട ദിനമായി.










