കുവൈത്ത് സിറ്റി: കർത്തവ്യ നിർവഹണത്തിനിടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ലെഫ്റ്റനന്റ് കേണൽ സ്റ്റാഫ് അബ്ദുല്ല ഇമാദ് അൽ-ഷറ്രാഹ്യും മേജർ ഫഹദ് അബ്ദുലഅസീസ് അൽ-മജ്മദ്യും ആണ് വീരമൃത്യു വരിച്ചത്. ഇവർ ഇരുവരും ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ അംഗങ്ങളായിരുന്നു.
രാജ്യത്തിന്റെ സുരക്ഷാ ചുമതലകളുടെ ഭാഗമായി നിയോഗിച്ചിരുന്ന ദൗത്യത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു ഇവർ വീരമൃത്യു വരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഈ വിയോഗത്തിൽ ആഭ്യന്തര മന്ത്രാലയം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ സുരക്ഷാ സേന ധൈര്യത്തോടും സമർപ്പണത്തോടും കൂടി കർത്തവ്യം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മരിച്ച ഇരുവർക്കും സർവ്വശക്തനായ ദൈവം സ്വർഗ്ഗം നൽകുകയും അവരുടെ കുടുംബങ്ങൾക്ക് ധൈര്യവും ആശ്വാസവും നൽകുകയും ചെയ്യട്ടെയെന്ന് മന്ത്രാലയം പ്രാർത്ഥിച്ചു.
കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടന്നതിനെ തുടർന്ന് കെട്ടിടത്തിൽ ഭൗതിക നാശനഷ്ടം സംഭവിച്ചു. ഇതിനെ തുടർന്ന് ഇന്ന് ഞായറാഴ്ച പ്രധാന ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കാൻ കഴിയില്ലെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. അതേസമയം, സ്ഥാപനത്തിന്റെ മറ്റ് ശാഖകളിൽ സന്ദർശകരെ സ്വീകരിക്കും എന്നും എല്ലാ സേവനങ്ങളും ഓൺലൈൻ ഇലക്ട്രോണിക് സേവനങ്ങളിലൂടെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.






