ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ട് പേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം സ്വദേശിനിയായ ആര്യമോൾ (26)യും മാവേലിക്കര വഴുവാടി സ്വദേശിയായ ബിനു വർഗീസ് എന്നിവരാണ് മരിച്ചത്.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന ആര്യമോൾ വിദേശത്തേക്ക് പോകുന്നതിനായി രണ്ട് മാസം മുൻപ് ജോലി രാജിവെച്ച് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പിന്നീട് ആരോഗ്യനില മോശമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. ബെംഗളൂരുവിൽവെച്ചാണ് രോഗം ബാധിച്ചതെന്നാണു സംശയം. നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ ആര്യമോൾ കുടുംബത്തിന്റെ പ്രധാന പ്രതീക്ഷയായിരുന്നു.
അതേസമയം, മാവേലിക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായിരുന്ന ബിനു വർഗീസ് ബുധനാഴ്ച രാത്രി ശക്തമായ തലവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് അധികൃതർ ബിനു വർഗീസിന്റെ താമസസ്ഥലത്തെയും ജോലി സ്ഥലത്തെയും വെള്ളസാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തുന്നു. ഭാര്യ: മേരി ബിനു. മക്കൾ: ഫേബ മറിയം ബിനു, ഹേബ മറിയം ബിനു. സംസ്കാരം ചൊവ്വാഴ്ച പുതിയകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.




