കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. നോർത്ത് പറവൂർ സ്വദേശി സിദ്ദീഖ് (28), പുതുവൈപ്പ് സ്വദേശി ലിനോജ് (23) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
കളമശ്ശേരി വട്ടേക്കുന്നം സി.പി നഗറിൽ നിന്നാണ് സിറ്റി ഡാൻസാഫ് ടീം സിദ്ദീഖിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തൃക്കാക്കരയിൽ നേരത്തെ ലഹരിമരുന്ന് കേസിൽ പിടിയിലായ കെവിൻ ബി മാത്യുവാണ് സിദ്ദീഖിന് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് പോലീസ് വ്യക്തമാക്കി. കെവിന്റെ നേതൃത്വത്തിലുള്ള ലഹരി ശൃംഖലയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പനങ്ങാട് മാടവനയ്ക്ക് സമീപത്തുനിന്നാണ് ലിനോജിനെ പിടികൂടിയത്. ഇയാളുടെ കൈവശം 46.28 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. എറണാകുളത്ത് എസി മെക്കാനിക്കായി ജോലി ചെയ്യുന്ന ലിനോജ്, ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ലഹരിമരുന്നുമായി എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
ഡി.സി.പിമാരായ അശ്വതി ജിജി ഐ.പി.എസ്, ഷഹിൻഷാ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
നഗരത്തിലെ ലഹരി മാഫിയക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




