ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ബജറ്റിൽ കാര്യമായ പുതുമകളില്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കാവേരി നദീജല പ്രശ്നം ഉയർത്തിക്കാട്ടിയാണ് ഉദയനിധിയുടെ പ്രതികരണം. കാവേരിയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും സർക്കാർ വിഷയം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ മാസത്തിൽ കാവേരി നദിയിലെ ജലനിരപ്പിൽ വലിയ കുറവുണ്ടായിട്ടും കർണാടക സർക്കാരുമായി വിഷയം ചർച്ച ചെയ്യാൻ തമിഴ്നാട് സർക്കാരിന് ധൈര്യമില്ലെന്നും ഉദയനിധി ആരോപിച്ചു. മൂന്ന് മാസമായി കർഷകർ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാവേരി വിഷയത്തിൽ സംസാരിച്ചതിന് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തുവെന്നും ഉദയനിധി ആരോപിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ സർക്കാർ ലക്ഷ്യമിടുകയാണെന്നും വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളും സംസ്ഥാനത്ത് സുരക്ഷിതരല്ലെന്നും സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നാല് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഉദയനിധി ആരോപിച്ചു. ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ധനമന്ത്രി മാരി വിൽസൺ അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയും കടബാധ്യത കുറയ്ക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടി രൂപയും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 44,537 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 8,393 കോടി രൂപയും യുവജന കായിക മേഖലയ്ക്ക് 1,051 കോടി രൂപയും സാമൂഹ്യനീതിക്കായി 3,937 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
2036ഓടെ തമിഴ്നാടിനെ രാജ്യത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.




