വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധി രൂക്ഷമായതോടെ വിചിത്രമായ പരിഹാരവുമായി അമേരിക്ക. ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനായാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ പുതിയ തന്ത്രം ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ഊര്‍ജ്ജ കയറ്റുമതിയില്‍ വര്‍ഷങ്ങളായി യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്.
ഉപരോധം കാരണം വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി വകുപ്പ് താല്‍ക്കാലികമായി മാറ്റിയത് . ഈ എണ്ണ വടക്കന്‍ കൊറിയ, ക്യൂബ, റഷ്യ പിടിച്ചടക്കിയ യുക്രെയ്ന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിൽക്കാൻ ആകില്ല . മാര്‍ച്ച് 20 വരെ കപ്പലുകളില്‍ ലോഡ് ചെയ്ത എണ്ണയ്ക്കാണ് ഈ ലൈസന്‍സ് ബാധകമാവുക. ഇത് ഏപ്രില്‍ 19 വരെ പ്രാബല്യത്തിലുണ്ടാകുമന്നാണ് യുഎസ് ട്രഷറി റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം അമേരിക്ക ലഘൂകരിച്ചിരുന്നു. അതിന് പിന്നാലെയാണ് അടുത്ത നടപടി .
എന്നാല്‍, ഇറാന്‍ എണ്ണയുടെ ഉപരോധം നീക്കുന്നത് ഇന്ധന വിപണിയെ എത്രമാത്രം സഹായിക്കുമെന്ന കാര്യത്തില്‍ അവ്യക്തതകളുണ്ട്. ഉപരോധം പരിമിതമായി നീക്കുന്നത് ആഗോള വിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. നിലവില്‍ അമേരിക്കന്‍ ഉപരോധം വെട്ടിച്ച് എണ്ണയുടെ ഭൂരിഭാഗവും ഇറാന്‍ വില്‍ക്കുന്നത് ചൈനയ്ക്കാണ്. അതോടൊപ്പം, അന്താരാഷ്ട്ര ബാങ്കുകള്‍ ഇറാന്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉടന്‍ സുഗമമാക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതിനാല്‍, ഉപരോധം നീക്കിയാലും വിപണിയിലേക്ക് വലിയ തോതില്‍ ഇറാന്‍ എണ്ണ എത്തില്ലെന്നാണ് സൂചന. അമേരിക്ക ഇറാനില്‍ നിന്ന് എണ്ണ വാങ്ങാറില്ല.
ഉപരോധം നീക്കാനുള്ള തീരുമാനം ആഗോള എണ്ണവില കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ഏതറ്റം വരെയും പോകുമെന്നാണ് സൂചന. അമേരിക്കയില്‍ ഇന്ധനവില കൂടിവരുന്നത് ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ പ്രതിസന്ധി തീർക്കും. ഇതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് നിഗമനം.






