വാഷിങ്ടൺ: യുഎസ് ഇറാനെതിരെ നേരിട്ട സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക ഉപരോധ തന്ത്രം ശക്തമാക്കാൻ നീങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപദേശകരോട് ഇറാനെ “ദീർഘകാല ഉപരോധത്തിലൂടെ” സമ്മർദ്ദത്തിലാക്കാൻ നിർദ്ദേശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങൾ വഴി ഇറാന്റെ എണ്ണ കയറ്റുമതിയെ ബാധിച്ച് സാമ്പത്തിക വരുമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ഈ നീക്കം ഇറാന്റെ പ്രധാന വരുമാന സ്രോതസായ എണ്ണ വ്യാപാരത്തെ നേരിട്ട് ബാധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായതായി വിലയിരുത്തപ്പെടുന്നു.
വിലയിരുത്തലുകൾ പ്രകാരം ഇറാനിൽ നിലവിൽ പരിമിതമായ ദിവസങ്ങൾക്കുള്ള എണ്ണ സംഭരണ ശേഷി മാത്രമേ ശേഷിക്കുന്നുള്ളൂ. കയറ്റുമതി തടസപ്പെടുകയും ഉൽപാദനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഭരണ പ്രശ്നം രൂക്ഷമാകുന്നുണ്ട്.
ഇത് പരിഹരിക്കാൻ ഇറാൻ കടലിൽ പഴയ ടാങ്കറുകൾ ഉപയോഗിച്ച് താൽക്കാലിക സംഭരണ സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും, ഇത് ചെലവേറിയതും ദീർഘകാല പരിഹാരമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദീർഘകാല ഉപരോധം തുടരുകയാണെങ്കിൽ ഇറാന്റെ കറൻസി മൂല്യം താഴുകയും പണപ്പെരുപ്പം വർധിക്കുകയും അടിസ്ഥാന ഇറക്കുമതികൾക്ക് തടസ്സം നേരിടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.




