വാഷിങ്ടൻ : കൂടെ താമസിക്കുന്നയാളെ കുത്തിയ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് യുഎസ് പൊലീസ് വെടിവച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നാലു തവണയാണ് പൊലീസ് നിസാമുദ്ദീനെ വെടിവെച്ചത്.
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങൾ, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞു. സാന്താക്ലാരയിലെ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുകയാണ് കുടുംബം.






