കോഴിക്കോട്: മാവോവാദി ഭീഷണി നിലനിൽക്കുന്ന വളയം പോലീസ് സ്റ്റേഷൻ, വൈദ്യുതി പോയാൽ ഇരുട്ടിലാകുന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടമായിട്ടും ഇൻവർട്ടറോ ജനറേറ്ററോ ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ഇതോടെ രാത്രി വൈദ്യുതി മുടങ്ങിയാൽ സ്റ്റേഷൻ പൂർണമായും ഇരുട്ടിലാകും. ചാർജ് ചെയ്യാവുന്ന പോർട്ടബിൾ ടേബിൾ ലാമ്പുകളുടെ വെളിച്ചത്തിലാണ് നിലവിൽ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. സ്റ്റേഷനിലെ ഭക്ഷണവും മറ്റ് പ്രവർത്തനങ്ങളും പോലും മൊബൈൽ ലൈറ്റിന്റെ സഹായത്തിലാണ് നടത്തുന്നത്.
പുതിയ ഇൻവർട്ടർ സ്ഥാപിക്കാൻ കുറഞ്ഞത് അമ്പതിനായിരം രൂപയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഫണ്ട് ലഭ്യമല്ലെന്ന കാരണത്താൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിരവധി തവണ ആഭ്യന്തര വകുപ്പിനോട് ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
കേരള പോലീസ് ഹൗസിങ് സൊസൈറ്റിയാണ് ഒന്നരക്കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. എന്നാൽ ഫണ്ട് തീർന്നുവെന്ന കാരണത്താൽ കെട്ടിടം അന്നേ ഉദ്ഘാടനത്തിന് ഒരുക്കുകയായിരുന്നു. തുടർന്ന് ചില അടിസ്ഥാന സൗകര്യങ്ങൾ പോലീസുകാർ തന്നെ പിരിവെടുത്താണ് പൂർത്തിയാക്കിയത്.
പഴയ കെട്ടിടത്തിലെ ചെറിയ ഇൻവർട്ടർ പുതിയ കെട്ടിടത്തിന് അനുയോജ്യമല്ലാത്തതും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. മുമ്പ് നിർമ്മിച്ച സ്റ്റേഷൻ കെട്ടിടത്തിൽ ഉണ്ടായ നിർമാണത്തിലെ തകരാറുകൾ കാരണം അത് പൊളിച്ച് പുതുക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, ഇപ്പോഴത്തെ കെട്ടിടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.




