തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്‌കലേറ്റർ അപകടത്തെ തുടർന്ന് സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
ജനപ്രതിനിധികളുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും നിരന്തര ആവശ്യത്തെ തുടർന്നാണ് റെയിൽവേയുടെ നടപടി. നിലവിൽ ആറുമാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇത് സ്ഥിരം സ്റ്റോപ്പാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.
വഞ്ചിനാട് എക്സ്പ്രസിലെ നൂറുകണക്കിന് യാത്രക്കാരും ഉദ്യോഗസ്ഥരും ഇനി പേട്ടയിൽ ഇറങ്ങി നഗരത്തിലേക്ക് പ്രവേശിക്കാനാകും. ഇതോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
മെയ് 6ന് രാവിലെ വഞ്ചിനാട് എക്സ്പ്രസ് എത്തിയ സമയത്താണ് സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ അപകടം സംഭവിച്ചത്. പ്ലാറ്റ്‌ഫോം നാലിൽ നിന്ന് ഒന്നിലേക്ക് പോകുന്നതിനിടെ എസ്‌കലേറ്റർ അപ്രതീക്ഷിതമായി പിന്നിലേക്ക് കറങ്ങിയതിനെ തുടർന്ന് യാത്രക്കാർ താഴേക്ക് വീണിരുന്നു.
അപകടത്തിന് കാരണമായി സാങ്കേതിക തകരാറില്ലെന്നും, ആരോ അടിയന്തര നിർത്തൽ ബട്ടൺ അമർത്തിയതാണ് എസ്‌കലേറ്റർ പെട്ടെന്ന് നിർത്തിയതെന്നുമാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
തമ്പാനൂർ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കൂടുതൽ ട്രെയിനുകൾക്ക് പേട്ടയിൽ സ്റ്റോപ്പ് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കണമെന്ന നിർദേശവും പരിഗണനയിലാണ്. എന്നാൽ വഞ്ചിനാട് എക്സ്പ്രസിന് പുറമേ മറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.






