ആലപ്പുഴ: സിപിഎം നേതൃത്വത്തെയും പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങളെയും വിമർശിച്ച് മുൻ നേതാവ് ജി സുധാകരൻ രംഗത്ത്. പാർട്ടിയിൽ ആത്മാർഥത കുറവാണെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 63 വർഷം പാർട്ടിക്കായി പ്രവർത്തിച്ചെങ്കിലും ഇന്ന് ആ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷമാണ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. “സാധാരണ കഷായം കൊണ്ട് നന്നാവുന്നതല്ല സിപിഎം” എന്നും അദ്ദേഹം വിമർശിച്ചു.
കാൽനൂറ്റാണ്ട് മുൻപ് മരിച്ച തന്റെ പിതാവിനെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടെന്ന് സുധാകരൻ ആരോപിച്ചു. പാർട്ടിക്കുള്ളിൽ മുതലാളിത്ത സ്വഭാവവും അധികാര-സാമ്പത്തിക മോഹങ്ങളുമുള്ള ചിലർ സംഘടനയെ നശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ സിപിഎമ്മിന്റെ ആശയങ്ങൾക്ക് എതിരല്ലെന്നും, എന്നാൽ പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ നന്നാക്കുക ഇപ്പോൾ എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്ന് താൻ പുറത്തുപോയതിനെ കുറിച്ചുള്ള ചില നേതാക്കളുടെ പരാമർശങ്ങളും അദ്ദേഹം വിമർശിച്ചു. തനിക്കെതിരെ ആരാണ് സംസാരിച്ചതെന്ന് വ്യക്തമാക്കിയാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ചിലർ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നുവെന്നും, ഇത്തരം സാഹചര്യങ്ങളിൽ പാർട്ടിയിൽ തുടരേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. നേതാക്കളുടെ ആത്മാർഥതയില്ലായ്മയും അധിക ചിരിയും പോലും അദ്ദേഹം വിമർശന വിധേയമാക്കി.






