തിരുവനന്തപുരം: വിമർശനങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കാര നടപടികൾക്ക് തുടക്കമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്. വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നേരിട്ട് സന്ദർശിക്കാൻ അദ്ദേഹം തീരുമാനിച്ചു.
പരിപാടിയുടെ ഭാഗമായി ആദ്യ സന്ദർശനം ഞായറാഴ്ച കേരള സർവകലാശാലയിലാണ്. സർവകലാശാലയിലെ ഫയലുകളും ഭരണനടപടികളും പരിശോധിക്കാനാണ് ലക്ഷ്യമെന്ന സൂചനകളുണ്ട്.
അതേസമയം, സർവകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി. അശോകിന്റെ നീക്കം സർവകലാശാലകളുടെ സ്വയംഭരണ സംവിധാനത്തിന് വിരുദ്ധമാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.
പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ബി. അശോക് വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒമ്പത് സർവകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്. സർവകലാശാലകളുമായി വേഗത്തിലും കാര്യക്ഷമമായും ആശയവിനിമയം നടത്തുന്നതിനാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.
എന്നാൽ, സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടാറില്ലെന്ന ചൂണ്ടിക്കാട്ടി ചില വൈസ് ചാൻസലർമാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
ഐഎഎസ് തലത്തിലെ സമീപകാല സ്ഥലംമാറ്റങ്ങളുടെ ഭാഗമായാണ് മുൻപ് എൽഡിഎഫ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്ന ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. നിയമനത്തിന് പിന്നാലെ രാഷ്ട്രീയ വിമർശനങ്ങളും ശക്തമായി ഉയർന്നിരുന്നു. ബി. അശോകിന് സംഘപരിവാർ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.




