പെരുമ്പാവൂർ: വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം നീളുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പെരുമ്പാവൂരിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബെന്നി ബഹനാൽ എംപിയെ ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഇത്ര വലിയ വിജയം നേടിയിട്ടും ആഘോഷങ്ങൾക്കു പകരം പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ നേതാക്കൾ പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും കാണുന്നത്. ആഘോഷപ്രകടനം നടത്താൻ കഴിയാത്ത അമർഷം പ്രവർത്തകർക്കിടയിലുമുണ്ട്. പെരുമ്പാവൂരിനടുത്ത് മുടിക്കലിൽ വച്ചാണ് ബെന്നി ബഹനാൻ എംപിയെ പ്രവർത്തകർ വളഞ്ഞത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചായിരുന്നു പ്രവർത്തകർ തട്ടിക്കയറിയത്. സംയമനത്തോടെ വിഷയം കൈകാര്യം ചെയ്യുകയായിരുന്നു ബെന്നി ബെഹനാൻ.
പൊതുവികാരം വിഡിക്ക് ഒപ്പമെന്ന് പ്രവർത്തകർ ബെന്നി ബെഹനാനെ അറിയിച്ചു. എന്നാൽ നടന്നത് സൗഹാർദപരമായ സംഭാഷണമെന്നും പ്രവർത്തകർ അവരുടെ വികാരപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്ന് ബെന്നി ബഹനാൻ പ്രതികരിച്ചു.






