പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നെയ്യ് വിൽപ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരെയാണ് പ്രതികളാക്കിയത്.
13,679 പാക്കറ്റ് ആടിയ ശിഷ്ടം നെയ്യ് വിറ്റതിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുവഴി ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ തുക ബോർഡ് അക്കൗണ്ടിൽ എത്തിക്കുന്നതിൽ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലിലിറ്റർ കവറുകളിലായാണ് നെയ്യ് വിൽപ്പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷ്യൽ ഓഫിസർ ഏറ്റുവാങ്ങി കൗണ്ടറുകളിലേക്ക് നൽകുന്ന നെയ്യ്, വിറ്റതിന്റെ തുക ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാതിരുന്നതാണ് ക്രമക്കേടിന് കാരണമായതെന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.






