കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള നടി ശ്വേതാ മേനോന്റെ പരാമർശത്തിന് പ്രതികരണവുമായി സംവിധായകൻ വിനയൻ. ‘അമ്മ’യിലെ പവർ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാർഥമായി നിലകൊള്ളുമോയെന്ന് വിനയൻ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംഘടനയിലെ ആരും ഇതുവരെ പരസ്യമായി പിന്തുണച്ചിട്ടില്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സംഘടനയിലെ ചിലരുടെ ഇടപെടലിലൂടെ തടയപ്പെട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ശ്വേത തയ്യാറാകുമോയെന്നും വിനയൻ പ്രതികരിച്ചു.
തന്നെയും അന്തരിച്ച നടൻ തിലകനെയും ‘അമ്മ’യിൽ നിന്ന് വിലക്കിയത് ഇതേ പവർ ഗ്രൂപ്പാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 141 മുതൽ 144 വരെയുള്ള പേജുകളിൽ ഇതുസംബന്ധിച്ച പരാമർശങ്ങളുണ്ടെന്നും വിനയൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരാണ് തന്റെ പോരാട്ടത്തിന്റെ ലക്ഷ്യമെന്ന് ശ്വേതാ മേനോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. താൻ സംഘടനയിൽ ഉള്ളിടത്തോളം അത്തരം ആരോപണങ്ങൾ നേരിടുന്നവർ ‘അമ്മ’യുടെ നേതൃത്വത്തിലെത്തില്ലെന്നും അത് ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു.
സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി റിപ്പോർട്ടിലെ ആരോപണവിധേയർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചെന്നും ഇരകൾക്കൊപ്പമാണ് താൻ എന്നും നിലകൊണ്ടിട്ടുള്ളതെന്നും ശ്വേത വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയപ്പോൾ മറുപടിക്ക് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും അവർ ആരോപിച്ചു.
ഇതിനിടെ, നടി മാലാ പാർവതിയും വിഷയത്തിൽ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും ഒരേസമയം ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് എത്താൻ ശ്രമിക്കുന്നതുമായ ‘കുറ്റാരോപിതർ’ ആരൊക്കെയാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.




