കൊച്ചി: വഖഫ് നിയമവുമായി ബന്ധപ്പെട്ട ഹർജികളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം വിവാദമാകുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ വഖഫ് നിയമത്തെ ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഹർജികൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും നിയമനടപടികൾ വ്യക്തമാക്കുന്നു. ഇതുവരെ കോടതി പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവ് മാത്രമാണ്.
അതേസമയം, വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താൻ തയ്യാറാണെന്ന നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകൾ ആദ്യം നികത്തിയാൽ ബോർഡിന് പ്രവർത്തനം തുടരാനാകില്ലേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. രണ്ട് മുസ്ലിം ഇതര അംഗങ്ങളെ നിയമിച്ച് പിന്നീട് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വഖഫ് ബോർഡ് രൂപീകരണത്തിൽ പിഴവുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മതവിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് നടത്തിയ പരിശോധനയെക്കുറിച്ച് വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ബോർഡ് പുനഃസംഘടിപ്പിക്കണമോയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ കോടതി ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
വഖഫ് ബോർഡിന്റെ ജുഡീഷ്യൽ സിറ്റിങ്ങിന് നിലവിൽ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജികളിലെ എല്ലാ കക്ഷികളുടെയും മറുപടി ലഭിച്ച ശേഷം വിഷയത്തിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.




