കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാനഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ബോർഡിലെ രണ്ട് ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തി.
കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെ വിലയിരുത്തൽ. എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തിയ ഡോക്ടർമാരുടെ നിലപാട്.
വിഷയം ഇനി സംസ്ഥാനതല വിദഗ്ധ സമിതി പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെടുന്ന ആറംഗ സമിതിയാണ് അന്തിമ വിലയിരുത്തൽ നടത്തുക. സംസ്ഥാന സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും പയ്യന്നൂർ പൊലീസ് തുടർനടപടികൾ സ്വീകരിക്കുക എന്നാണ് സൂചന.
നിലവിൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തേഷ്യ നൽകിയ ഡോക്ടർ ഡോ. അഞ്ജലി പൊതുവാൾ മാത്രമാണ് കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഈ മാസം 27ന് പരിഗണിക്കും.




