ബീഹാർ: സ്ത്രീധനമായി എരുമയും മോട്ടോർ സൈക്കിളും നൽകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്. ബിഹാറിലെ പശ്ചിമ ചമ്പാരൻ സ്വദേശിനി റീനാ ദേവിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സുഭാഷ് യാദവിനാണ് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2020 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഭാഷ് യാദവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് വ്യത്യസ്ത ചാക്കുകളിലാക്കി ഉപേക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റീനാ ദേവിയുടെ മാതാവ് മഞ്ജു ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധനഹ പൊലീസ് അന്വേഷണം ആരംഭിച്ചത്. മോട്ടോർ സൈക്കിളും എരുമയും സ്ത്രീധനമായി നൽകണമെന്ന ആവശ്യത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി മഞ്ജു ദേവി പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 201-ാം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ദമ്പതികളുടെ രണ്ട് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഓരോ കുട്ടിക്കും പ്രതിമാസം 4,000 രൂപ വീതം സാമ്പത്തിക സഹായം നൽകാൻ ബിഹാർ സർക്കാരിനോടും കോടതി നിർദേശിച്ചു.











